Mar 4, 2011

we are netizens


ന്തുവാങ്ങുന്നതിന്‌ മുമ്പും അഭിപ്രായം ചോദിക്കുന്നത്‌ ഗൂഗിളിനോട്‌. എന്തു പ്രശ്‌നം വന്നാലും ആദ്യം ആശ്രയിക്കുന്നത്‌ ഗൂഗിളിനെ. സംശയം വന്നാല്‍ ചോദിക്കുന്നതും എന്തിന്‌ അസുഖം വന്നാല്‍ പോലും ആദ്യം ആശ്രയിക്കുന്നതും ഗൂഗിളിനെത്തന്നെ. ഇന്റര്‍നെറ്റിലെ പൗരന്മാരായ ?netizens??? എന്ന ഇവര്‍ക്ക്‌ എല്ലാത്തിനും ഇന്റര്‍നെറ്റ്‌ മതി.

മുമ്പ്‌ കൂട്ടുകാരോട്‌ നേരിട്ട്‌ അഭിപ്രായം ചോദിച്ച്‌ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുത്തിരുന്ന യുവതലമുറ ഇന്ന്‌ ആ ചോദ്യം ചോദിക്കുന്നത്‌ ഇന്റര്‍നെറ്റിനോടാണ്‌. അതിലെ സുഹൃത്തുക്കള്‍ നല്ല അഭിപ്രായം പറഞ്ഞാല്‍ ആ ഉല്‍പ്പന്നം വാങ്ങിയെന്നിരിക്കും. ആര്‍ക്കെങ്കിലും പ്രത്യേക ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നം വാങ്ങി ചതിവു പറ്റിയ കാര്യം ഇന്റര്‍നെറ്റ്‌ കമ്യൂണിറ്റികളില്‍ പോസ്റ്റ്‌ ചെയ്‌താല്‍ പിന്നീടാരും ആ വഴിക്ക്‌ തിരിഞ്ഞ്‌ നോക്കണമെന്ന്‌ തന്നെയില്ല.
കേരളത്തിന്റെ യുവത്വത്തിന്‌ ഇന്റര്‍നെറ്റ്‌ എന്താണ്‌? സുഹൃത്തിന്റെയും കൂടപ്പിറപ്പിന്റെയും എന്തിന്‌ മാതാപിതാക്കളുടെയും ഒപ്പം വരെ സ്ഥാനം യുവത്വം ഇന്റര്‍നെറ്റിന്‌ കൊടുത്തിട്ടുണ്ടെന്ന്‌ പറഞ്ഞാല്‍ നെറ്റി ചുളിക്കരുത്‌.  
വീട്ടിലുള്ളവരെ പിരിഞ്ഞ്‌ എനിക്ക്‌ ഇരിക്കാനാകും. എന്നാല്‍ ഒരു ദിവസം ഇന്റര്‍നെറ്റില്ലാതെ ജീവിക്കുന്ന കാര്യം ആലോചിക്കാന്‍ പോലും പറ്റില്ല. അത്‌ വീട്ടുകാരോട്‌ സ്‌നേഹമില്ലാത്തതുകൊണ്ടല്ല, ഇന്റര്‍നെറ്റിനെ അവരെക്കാളൊക്കെ എല്ലാത്തിനും ആശ്രയിക്കുന്നത്‌ കൊണ്ടാണ്‌,
ഇന്റര്‍നെറ്റില്ലാത്ത ഒരു ദിവസത്തെക്കുറിച്ച്‌ ആലോചിക്കാന്‍ പോലും പറ്റുന്നില്ല- 
യുവത്വത്തിന്‌ സുഹൃത്തും വഴികാട്ടിയും ഗുരുവും ഉപദേശകനുമൊക്കെയാണ്‌ ഇന്റര്‍നെറ്റും ഇതിലെ കമ്യൂണിറ്റികളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുമൊക്കെ. മീനിനെ പിടിച്ച്‌ കരയ്‌ക്കിടുന്നതുപോലെയാണ്‌ ഇന്റര്‍നെറ്റില്ലെങ്കില്‍ ഇവരുടെ അവസ്ഥ.

ഇ-മെയ്‌ലും വേണ്ട!
ഇ-മെയ്‌ലും ഇന്നത്തെ തലമുറയ്‌ക്ക്‌ ഔട്ട്‌ഡേറ്റഡ്‌. നീണ്ട ഇ-മെയ്‌ല്‍ അയച്ച്‌ അതിനുള്ള മറുപടിക്ക്‌ കാത്തിരിക്കാന്‍ ഇവര്‍ക്ക്‌ വയ്യ. പകരം ഇന്‍സ്റ്റന്റ്‌ മെസേജിംഗ്‌ അഥവാ ചാറ്റിംഗ്‌, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയുള്ള മെസേജിംഗ്‌, എസ്‌.എം.എസ്‌ എന്നിവയാണ്‌ ഇവര്‍ക്ക്‌ പ്രിയം. എത്രയും പെട്ടെന്ന്‌ മറുപടി കിട്ടുമെന്നുള്ളതും ചുരുങ്ങിയ വാക്കുകളിലൂടെ സംഭാഷണം നടത്താമെന്നതുമാണ്‌ കാരണം.

ആഴ്‌ചയില്‍ ശരാശരി 10 മണിക്കൂറെങ്കിലും (ജോലിയുടെയോ പഠനത്തിന്റെയോ  ഭാഗം അല്ലാതെ) കേരളത്തിലെ യുവത്വം ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നുണ്ടത്രെ. ഇവരില്‍ ഭൂരിപക്ഷവും ഓര്‍കൂട്ട്‌, ഫേസ്‌ബുക്ക്‌ എന്നിവയില്‍ അംഗങ്ങളാണ്‌. ഓര്‍കൂട്ടില്‍ താല്‍പ്പര്യം കുറഞ്ഞുതുടങ്ങിയ ?ഭൂരിപക്ഷവും ഫേസ്‌ബുക്കിലേക്ക്‌ ചേക്കേറിക്കഴിഞ്ഞു. എന്നാല്‍ ചെറിയ ടൗണുകളിലെയും ഗ്രാമങ്ങളിലെയും യുവാക്കളുടെ താല്‍പ്പര്യങ്ങളില്‍ ഫേസ്‌ബുക്കിനെക്കാളും ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത്‌ ഓര്‍കൂട്ട്‌ തന്നെയാണ്‌.
കോളെജില്‍ വൈ ഫൈ ഇന്റര്‍നെറ്റ്‌ കണക്‌ഷനുണ്ടാകും. പക്ഷെ അതില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ ബ്ലോക്‌ ചെയ്‌തിരിക്കുകയായിരിക്കും. അതിനാല്‍ ലാപ്പ്‌ടോപ്പിനൊപ്പം സ്വന്തമായി വയര്‍ലസ്‌ ബ്രോഡ്‌ബാന്‍ഡ്‌ കണക്‌ഷന്‍ കൂടി പ്രൊഫഷണല്‍ കോളെജുകളിലെ ഹൈടെക്‌ വിദ്യാര്‍ത്ഥികളുടെ കൈവശമുണ്ടാകും. ഇതുവഴി എല്ലാ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഇവര്‍ക്ക്‌ എത്തിപ്പെടാനാകും.
സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഹരം ഫേസ്‌ബുക്കാണ്‌. 

പ്രൊഫഷണലുകളായവര്‍ ഓര്‍കൂട്ടൂം ഫേസ്‌ബൂക്കും കൂടാതെ ലിങ്ക്‌ഡ്‌ഇന്‍ എന്ന പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റിലും അംഗമാണ്‌. ട്വിറ്റര്‍ അടിച്ചുപൊളി കൂട്ടുകാര്‍ക്ക്‌ അത്ര പഥ്യമല്ല. 25 വയസിന്‌ മുകളിലുള്ളവരാണ്‌ കേരളീയരില്‍ ട്വിറ്ററിന്‌ പ്രാധാന്യം കൊടുക്കുന്നത്‌. പക്ഷെ ഫേസ്‌ബുക്ക്‌ പോലുള്ള സൗഹൃദസൈറ്റുകള്‍ കഴിഞ്ഞ ശേഷം മാത്രം.
നെറ്റിസണ്‍സ്‌ എന്ന്‌ വിശേഷിപ്പിക്കാവുന്നവരുടെ എണ്ണം കേരളത്തിലെ നഗരങ്ങളിലാണ്‌ കൂടുതലെങ്കിലും ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇത്തരക്കാരെ കാണാന്‍ കഴിയും.

ഉപദേശകന്റെ റോളിലും

ഒരിക്കല്‍ ഏതെങ്കിലും ഉല്‍പ്പന്നം വാങ്ങി അമളി പറ്റിയവര്‍ ശക്തമായിത്തന്നെ അതിനെതിരെ മുന്നോട്ടുവരുന്നത്‌ പിന്നീട്‌ പലര്‍ക്കും അബദ്ധം പറ്റാതിരിക്കാന്‍ സഹായിക്കും. മാത്രമല്ല, എവിടെനിന്നെങ്കിലും മോശമായ സമീപനമുണ്ടായാല്‍ അവരെയും യുവത്വം വെറുതെ വിടാറില്ല. ശക്തമായ ഭാഷയില്‍ തന്നെ ഇന്റര്‍നെറ്റില്‍ പ്രതികരിക്കും. കൊച്ചി സ്വദേശിയുടെ  കാറിന്‌ പഴക്കം ചെന്ന ടയര്‍ കൊടുത്ത ഡീലര്‍ക്കെതിരെ ശക്തമായ ?ഭാഷയില്‍ ഒരു അഭിപ്രായം ടീം ബി.എച്ച്‌.പി എന്ന വാഹനപ്രേമികള്‍ക്കായുള്ള വെബ്‌സൈറ്റിലിട്ടു. ഇതേ ഡീലറുടെ അടുത്തുനിന്ന്‌ തനിക്കും മോശമായ അനുഭവമുണ്ടായിട്ടുണ്ടെന്ന്‌ പറഞ്ഞ്‌ രണ്ട്‌ മിനിറ്റില്‍ ആദ്യപ്രതികരണമെത്തി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ പ്രതികരണങ്ങളുടെ ബഹളമായി.
വന്‍ കമ്പനികള്‍ക്കുപോലും ഇത്തരം ഇരുട്ടടികള്‍ കിട്ടാറുണ്ട്‌. പലപ്പോഴും അത്തരം കമ്പനികളുടെ മേലധികൃതര്‍ തന്നെ ഇടപെട്ട്‌ ?ഇടഞ്ഞ? ഉപഭോക്താവിന്‌ ആവശ്യമായ കാര്യങ്ങള്‍ ചെയ്‌തുകൊടുത്ത്‌ തങ്ങളുടെ ഇമേജ്‌ പരുക്കുകൂടാതെ സംരക്ഷിക്കാന്‍ ശ്രമിക്കും.

ഇന്റര്‍നെറ്റ്‌ പോക്കറ്റിലുണ്ട്‌
നെറ്റിസണ്‍സ്‌ എന്ന ഗണത്തിലെ ?ഭൂരിപക്ഷത്തിന്റെയും പോക്കറ്റില്‍ തന്നെ ഇന്റര്‍നെറ്റുണ്ടാകും. യാത്രയിലായിരിക്കുമ്പോഴും ഇവര്‍ മൊബീലിലൂടെ ഇന്റര്‍നെറ്റിലായിരിക്കും. ആധുനിക മൊബീല്‍ ബ്രൗസറുകളും വലിയ സ്‌ക്രീനുകളുള്ള മൊബീലുകളും മൊബീല്‍ കമ്പനികളുടെ ആകര്‍ഷകമായ ഇന്റര്‍നെറ്റ്‌ പ്ലാനുകളും കൂടുതല്‍പ്പേരെ മൊബീല്‍ ഇന്റര്‍നെറ്റിലേക്ക്‌ ആകര്‍ഷിക്കുകയാണ്‌. ജോലി അല്ലെങ്കില്‍ പഠനത്തിനായി പുതിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ താമസസൗകര്യം തരപ്പെടുത്താനും ഇന്റര്‍നെറ്റ്‌ തന്നെ ശരണം.

എന്തെങ്കിലും പ്രശ്‌നത്തില്‍പ്പെട്ടാലും ആശയക്കുഴപ്പമുണ്ടായാലുമൊക്കെ നെറ്റിസണ്‍സില്‍പ്പെട്ട പലരുടെയും ആശ്രയം ഇന്റര്‍നെറ്റ്‌ തന്നെയാണ്‌.  എന്തുകൊണ്ട്‌ യുവത്വം ഇന്റര്‍നെ?റ്റിനെ സുഹൃത്തും വഴികാട്ടിയുമൊക്കെയാക്കുന്നു? എന്തും ഏതും ഞൊടിയിടയില്‍ ലഭിക്കുമെന്നത്‌ തന്നെയാണ്‌ ഇവരെ ഇന്റര്‍നെറ്റിലേക്ക്‌ ആകര്‍ഷിക്കുന്നത്‌.

ഇതെല്ലാം വായിച്ച്‌ നെടുവീര്‍പ്പിടുന്ന ?ഓള്‍ഡ്‌ ജെനറേഷനോട്‌? ഒരു വാക്ക്‌: ഇന്റര്‍നെറ്റിലൂടെ കിട്ടുന്ന വിവരങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും ആധികാരികത, ഇന്റര്‍നെറ്റ്‌ തിന്നുതീര്‍ക്കുന്ന വിലപ്പെട്ട സമയത്തെക്കുറിച്ചുള്ള ബോധ്യം, ഇന്റര്‍നെറ്റ്‌ ലഭ്യമല്ലെങ്കില്‍ അസ്വസ്ഥമാകുന്ന തരത്തിലേക്ക്‌ നീങ്ങുന്ന മാനസികാവസ്ഥ, ഇതില്‍ മറഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ ഇങ്ങനെ ഒട്ടേറെ ഘടകങ്ങളില്‍ ശ്രദ്ധപുലര്‍ത്താനുള്ള പാകതയും പക്വതയും നെറ്റിസണ്‍സിനുണ്ടെങ്കില്‍ ആശ്വസിക്കാം, കാര്യങ്ങള്‍ നേരായവഴിക്ക്‌ തന്നെയാണ്‌ നീങ്ങുന്നതെന്ന കാര്യത്തില്‍. 

coverage : dhanammagazine